പ്രൊഫഷണലുകൾക്ക് മയക്കുമരുന്ന് വിൽപ്പന; ഐടി കമ്പനി മാനേജരടക്കം ഏഴു പേർ പിടിയിൽ; വാങ്ങനെത്തിയവരും കുടുങ്ങി

കൊച്ചി: എറണാകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഐ ടി കമ്പനി മാനേജരടക്കം ഏഴു പേർ പിടിയിൽ. തൃക്കാക്കര മില്ലുപടിയിൽ വാടകക്കെടുത്ത വീട്കേന്ദ്രീകരിച്ച്
ഐ.ടി പ്രൊഫഷണലുകൾക്കും, യുവാക്കൾക്കും മയക്കു മരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘമാണ് പോലീസിന്റെയും, കൊച്ചി സീറ്റി ഡാൻസാഫ് തൃക്കാക്കര ടീമിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

സംസ്ഥാനത്തിന് വെളിയിൽ നിന്നും മരുന്ന് എത്തിച്ച് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്ന കൊല്ലം ആമിനാ മൻസിലിൽ ജിഹാദ് ബഷീർ, കൊല്ലം ഇടവെട്ടം സ്വദേശിനിയായ അനിലാ രവീന്ദ്രൻ, നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി എന്നിവരാണ് പിടിയിലായത്.

ഇവരെകൂടാതെ മയക്കുമരുന്ന്ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോർത്ത് പറവൂർ മരുന്ന പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമൽ, മനക്കപ്പടി സ്വദേശി അർജിത്ത് ഏയ് ബൽ, ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്, നോർത്ത് പറവൂർ സ്വദേശി അതൺ ജോസഫ് എന്നിവരാണ് പോലീസ് പിടിയിലായത്.

പിടിയിലാകുമ്പോൾ മയക്കുമരുന്നിനത്തിൽപ്പെട്ട 25 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷ് ഓയിൽ ഹാഷിഷ് എന്നിവ ഇവരുടെ കൈവശം ഉണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി നാർക്കോട്ടിക്ക് അസ്സിസ്റ്റൻറ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജവരെ നിരീക്ഷിച്ചു വരുകയായിരുന്നു.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 1990606666 എന്ന വാട്ട്സ് ആപ്പ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വിഡിയോ, ഓഡിയോ ആയോ നാർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റൻറ് കമ്മിഷണറുടെ 9497990065 നമ്പരിലേക്കോ 9497980430 എന്ന ഡാൻസാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.