ജനപ്രതിനിധി ആയിരിക്കാൻ കഴിയില്ലെങ്കിൽ രാജിവച്ച് പോകണം; പിവിഅൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന പിവിഅൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം. ജനപ്രതിനിധി ആയിരിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകുന്നതാണ് അൻവറിന് നല്ലതെന്നും പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അൻവർ സ്ഥലത്തില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ രാജിവെച്ച് പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കിൽ എംഎൽഎ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ചു ദിവസം മാത്രമാണ് അൻവർ സഭയിലെത്തിയത്. ഒരു അവധി അപേക്ഷ പോലും നൽകാതെയാണ് അൻവർ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.

എൽഡിഎഫും സർക്കാരും ഇക്കാര്യത്തിൽ നിലപാട് വ്യക്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് മാറിനിൽക്കുന്നതെങ്കിൽ മനസ്സിലാക്കാമെന്നും വിഡി സതീശൻ പറഞ്ഞു.