നിയമസഭാ മൂന്നാം സമ്മേളനം; പ്ലസ് വണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാംസമ്മേളനം ആരംഭിച്ചു. പ്ലസ് വൺ സീറ്റുകൾ കൂടുതലായി അനുവദിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ സഭാ സമ്മേളനകാലയളവിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് ആണിത്.

പ്ലസ് വൺ സീറ്റുകൾ കുറവാണെന്നും അധിക സീറ്റുകൾ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ചചെയ്യണമെന്ന് ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.

എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ഏകജാലക സംവിധാനം വഴി 2,71,736 സീറ്റുകളിലേക്ക് 4,69,219 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ സ്പോർട്ട്സ് ക്വാട്ട അടക്കമുള്ള സീറ്റുകളിൽ ഒഴിവ് വരുന്ന സീറ്റുകൾ ജനറലിലേക്ക് മാറ്റുന്നതിലൂടെ 1,92,959 സീറ്റുകൾ പുതുതായി ലഭ്യമാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു.

നിയമനിർമാണത്തിനായി മാത്രമാണ് ഈ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട. നാല്പത്തഞ്ചോളം ഓർഡിനൻസുകൾ നിയമമാക്കുന്നതിനാവും മുൻഗണന. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിന്റെ തുടക്കത്തിൽ സഭയിൽ ഉയരുമെന്നാണ് കരുതുന്നത്.