കൊച്ചി മെട്രോ റെയിൽ; ലോക്നാഥ് ബെഹ്റയുടെ ശമ്പള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ധനവകുപ്പ്; അന്തിമ തീരുമാനം ഉടൻ

കൊച്ചി : മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡിയായി നിയമിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശമ്പളത്തിന്റെ മാനദണ്ഡങ്ങൾ ധനവകുപ്പ് നിശ്ചയിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു കൂടാത്ത തുക ശമ്പളമായി നൽകാമെന്നാണു നിർദേശം. ഡിജിപിയായിരിക്കെ ബെഹ്റ വാങ്ങിയ ശമ്പളം 2,25,000 രൂപയാണ്.

ഗതാഗത വകുപ്പിലെത്തിയ ഫയൽ ഉത്തരവിറക്കുന്നതിനു മുൻപു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ അംഗീകാരത്തിനായി അയച്ചു. കെഎസ്ആർ (പാർട്ട് 3 ) റൂൾ 100 അനുസരിച്ച്, പുനർനിയമന വ്യവസ്ഥയിലാണ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി 3 വർഷത്തേക്കു നിയമിച്ചത്.

ബെഹ്റ അവസാനം വാങ്ങിയ ശമ്പളം 2,25,000 രൂപയായതിനാൽ പെൻഷനായി 1,12,500 രൂപ ലഭിക്കും. പുനർനിയമന വ്യവസ്ഥ അനുസരിച്ച് അവസാനം വാങ്ങിയ ശമ്പളത്തിൽനിന്ന് പെന്‍ഷൻ തുക കുറച്ചു കിട്ടുന്ന തുകയും അതിനോടൊപ്പം ഡിഎയുമാണ് ശമ്പളമായി ലഭിക്കുക. ഇതനുസരിച്ച് 1,12,500 രൂപയോടൊപ്പം ഡിഎയും ശമ്പളമായി ലഭിക്കും.

പെൻഷൻ തുക കൂടി കൂട്ടിയാൽ പഴയ ശമ്പളത്തുകയാകും കയ്യിൽ കിട്ടുക. ഈ രീതിയിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്. സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനു സുരക്ഷ നൽകാൻ ബെഹ്റ നിര്‍ദേശം നൽകിയത് വിവാദമായിരുന്നു. ഡിജിപി ആയിരിക്കെ മോൻസന്റെ വീട് സന്ദർശിച്ച ചിത്രങ്ങളും പുറത്തുവന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ മറുപടി പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ബെഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചത്.