പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തും; ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.” പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊലീസിന്റെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡി ജി പി മുതല്‍ എസ് എച്ച് ഒ വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത ഞായറാഴ്ചയാണ് യോഗം ചേരുന്നത്. പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

സംസ്ഥാനം രണ്ടാംഘട്ടം വികസനത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. ഇത് ഉറപ്പുവരുത്തുന്നതില്‍ പൊലീസിന് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.