“വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ”; മുസ്ലീം പണ്ഡിതൻ്റെ പുസ്തകം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത്; നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്

തിരുവനന്തപുരം: “വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ” എന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതൻ്റെ പുസ്തകം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതാണെന്നതിനാൽ അത് നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി.

പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മത സ്പർധ വളർത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു.

അനിൽകാന്തിന്റെ നിർദ്ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.

അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്കി ദുംയാതി പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മതപണ്ഡിതനാണെന്നാണ് കരുതുന്നത്. ഇബ്നു നുഹാസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നു. മഷാരി അൽ അഷ്വാക് എന്ന പുസ്തകം വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരെന്നതിൽ വ്യക്തതയില്ല.