തമിഴ്നാട്ടിൽ സ്കൂളുകൾ പൂർണ്ണമായും തുറക്കുന്നു; എട്ട് വരയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുടങ്ങും

ചെന്നൈ: കൊറോണയെ തുടര്‍ന്ന് അടച്ച തമിഴ്നാട്ടിലെ സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ മാസം ഒന്ന് മുതല്‍ സ്കൂളുകളില്‍ ഒൻപതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.
ഈ മാസം ആദ്യം മുതല്‍ കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ നാലിന് സ്കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 -ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

കേരളത്തിലും സ്കൂളുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറങ്ങിയിരുന്നു. നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകളിൽ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബർ നാലു മുതൽ കോളജുകൾ തുറക്കും. ഒക്ടോബര്‍ പതിനഞ്ചോടെ കോളജുകളിൽ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 90 ശതമാനത്തിന് മുകളില്‍ ആളുകള്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ ന്യായീകരണം.

അതേസമയം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി, കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും പറഞ്ഞു.

ഗുരുതര കൊറോണ സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊറോണ സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്നും ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു.