ബേക്കറികളിലും റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലുമടക്കം പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം.

കൂടുതൽ നേരം മയോണൈസ് വച്ചിരുന്നാൽ അപകടകരമാകുന്നതിനാൽ ഈ നിർദേശത്തോട് എല്ലാവരും യോജിച്ചു. ബേക്കറികളിൽ അടക്കം വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. അൽഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്.

ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവിൽ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളിൽ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും കണ്ടെത്തിയിരുന്നു.

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം പാഴ്‌സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിങ്ങിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണ്.

ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നല്ല രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

എല്ലാവരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യസുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.