വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഒപ്പം സിസിടിവി മോണിറ്ററും മോഷ്ടിച്ചു

ഇടുക്കി: വീട് കുത്തിത്തുറന്ന് ആഭരണവും പണവും സിസിടിവി മോണിറ്ററും മോഷ്ടിച്ച്‌ കള്ളന്‍. തൊടുപുഴ കുമാരമംഗലത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സെബാസ്റ്റിന്‍ മാത്യുവിന്റെ വീട്ടിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ്‌ സംഭവം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും ഒപ്പിട്ട ചെക്ക് ലീഫും മോഷ്ടിച്ചു. ഇത് കൂടാതെ സിസിടിവി മോണിറ്ററും മോഷ്ടിച്ചിട്ടുണ്ട്. മോഷണ സമയത്ത് സെബാസ്റ്റിന്‍ മാത്യുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിനെക്കുറിച്ച്‌ നല്ല ധാരണയുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടാവിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.