മോൺസൻ്റെ വീട്ടിൽ പോലീസിന്റെ ബീറ്റ് ബോക്സ് ; ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്ടോപ്പും കമ്പ്യൂട്ടറും

കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിൻ്റെ വീട്ടിൽ പോലീസിന്റെ ബീറ്റ് ബോക്സ് നൽകിയത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇത് വച്ചത്. ഇയാളുടെ കൊച്ചിയിലേയും ചേർത്തലയിലേയും വീട്ടിൽ ബീറ്റ് ബോക്സ് പോലീസ് സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

മോൻസന്റെ കലൂരിലെ വീട്ടിലെ ആഡംബര കാറുകൾ പോലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഇത്തരത്തിൽ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നിൽ ബീറ്റ് ബോക്സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ആക്ഷേപം.

ഇന്നും പോലീസ് ഈ ബീറ്റ്ബോക്സിൽ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്. ഇതിനിടെ ബീറ്റ് ബോക്സ് വെക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്

മോൺസന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്ടോപ്പും കമ്പ്യൂട്ടറും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫീസായിട്ടാണ് കാർ മാറ്റിയെടുത്തിരുന്നത്.

വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. ക്രൈബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. മോൺസൺ ഉപയോഗിച്ചിരുന്ന ആഡംബര കാർ ആയ ഡോസ്ജിലാണ് ഈ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട് ഇയാൾക്ക്. വാഹന വ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങളിലേക്ക് നിർദേശങ്ങൾ കൈമാറാൻ വാക്കി ടോക്കിയടക്കമുണ്ട്. ഇതിനെല്ലാം പുറമേ കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങളും ഈ തട്ടിപ്പുകാരനുണ്ട്.