ഒക്ടോബർ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

തിരുവനന്തപുരം: ഒക്ടോബർ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊറോണയ്ക്ക് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാവുക. ബസ്ചാര്‍ജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശയുണ്ട്.

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ -സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ്സില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു