കരയിലേക്ക് പ്രവേശിച്ച് ഗുലാബ് ചുഴലിക്കാറ്റ് ; 95 കിമീ വേഗത; കേരളത്തിലടക്കം കനത്ത മഴ

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് വൈകുന്നേരം ആറോടെ കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിൽ കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഞായറാഴ്ച വൈകിട്ട് 05.20-നുള്ള റിപ്പോർട്ട് പ്രകാരം കലിംഗ പട്ടണത്തിന് 85 കിലോമീറ്ററും ഗോപാലപുരിന് 95 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 95 കിലോമീറ്റർ വേഗതയിലാണ് ഗുലാബ് വീശിയടിച്ചു കൊണ്ടിരിക്കുന്നത്.

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്.

നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.

അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.