കൊറോണ മരണം; നഷ്ടപരിഹാര മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കും; പരമാവധി പേര്‍ക്ക് സഹായം

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊറോണ മരണങ്ങളുടെ വിശദമായ പട്ടിക പ്രസിദ്ധീകരിക്കും. പരാമവധി പേര്‍ക്ക് സഹായം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ പട്ടികയില്‍ മാറ്റമുണ്ടാകും. ഇതിനായി ആരോഗ്യവകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊറോണ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കൊറോണ ബാധിച്ചുള്ള മരണമായി കണക്കാക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

കേന്ദ്രത്തിന്റെ ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊറോണ മരണം സംബന്ധിച്ച മാര്‍ഗരേഖകള്‍ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.