വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ മാതൃഭൂമി ചാനലിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം

ന്യൂഡെൽഹി: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ മാതൃഭൂമി ചാനലിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം. വാർത്താ അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമിനും, ചാനലിനുമെതിരെയാണ് പരാതി നൽകിയത്. ‘ഒറ്റ ദിവസം രാജ്യത്ത് അൻപത് പേർ ഓക്സിജൻ കിട്ടാതെ മരിച്ചു, ഡെൽഹി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 25 പേർ പിടഞ്ഞു മരിച്ചു’ എന്ന വാർത്ത നൽകിയാണ് മാതൃഭൂമി തെറ്റിദ്ധാരണ പരത്തിയത്.

എന്നാൽ അതേ ദിവസം വൈകുന്നേരം തന്നെ ആശുപത്രി അധികൃതർ വാർത്ത തെറ്റാണെന്ന് വിശദീകരിച്ച് വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നിട്ടും വാർത്ത പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ മാതൃഭൂമി ന്യൂസ് തയ്യാറായില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഡെൽഹി ഹൈക്കോടതിയും ഇക്കാരത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത തീയ്യതിയിൽ ഡെൽഹിയിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് ഡെൽഹി സർക്കാറും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

യുവമോർച്ചാ നേതാവ് പ്രശാന്ത് ശിവൻ ആണ് ഇതു സംബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയത്. രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം നടത്താനുള്ള ശ്രമമാണ് ഹഷ്മി താജ് ഇബ്രാഹിം നടത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും പ്രശാന്ത് ശിവൻ പരാതി നൽകിയത്. ഏപ്രിൽ 23 ന് മാതൃഭൂമിയുടെ പ്രൈം ടൈം ബുള്ളറ്റിനിലാണ് വാർത്ത സംപ്രേക്ഷണം ചെയ്തത്.