തലസ്ഥാന നഗരിയിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട് ; ഇൻറലിജൻസിൻ്റെ റിപ്പോർട്ടും മുന്നറിയിപ്പും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫ് മയക്കുമരുന്ന് മാഫിയയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു.

ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഡാൻസാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകൾ. ഇതിലെ പ്രതികളെയും ഡാൻസാഫ് ‘സൃഷ്ടി’ച്ചതാണെന്ന് കണ്ടെത്തി. ടാർഗറ്റ് തികയ്ക്കാൻ ഡാൻസാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. കഞ്ചാവ് വഴിയരികിൽ ഉപേക്ഷിച്ച ശേഷം ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു.

തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളിൽ നിന്നാണ് വലിയ അളവിൽ കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.