യാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ നിർത്തിയപ്പോൾ പൊലീസെത്തി; ഓട്ടോ ഡ്രൈവറെ കസ്റ്റഡിൽ പീഡിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കേരള പൊലീസിന് നേരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണവുമായി പൂവാര്‍ സ്വദേശി. സുധീര്‍ഖാനാണ് കസ്റ്റഡിയില്‍ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് ആരോപണം. ഓട്ടോ ഡ്രൈവറായ സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് പരിക്കുകള്‍. കാല്‍ മര്‍ദനമേറ്റ് ചതഞ്ഞ നിലയാണ് ഉള്ളത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. കാരണമില്ലാതെയാണ് തന്നെ പൊലീസ് പിടിച്ച്‌ മര്‍ദ്ദിച്ചതെന്ന് സുധീര്‍ഖാന്‍ പറയുന്നു.

ബീമാപള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട് പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് സുധീര്‍ പറയുന്നത്. ബൈക്ക് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു പൊലീസ് സമീപത്തെത്തിയത്. തുടര്‍ന്ന് എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു.

കാര്യം പറഞ്ഞ് സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്നു ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയും മര്‍ദനം തുടര്‍ന്നു. എന്തിനാണ് കസ്റ്റഡി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ല. ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന് ആവശ്യപ്പെട്ടപ്പോഴും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല.

സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചത്. സുധീര്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ബോട്ടിങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെ വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മര്‍ദനം സംബന്ധിച്ച ആരോപണങ്ങളോട് പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.