ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയണം; ഹൈക്കോടതി ഇടപെട്ടു; കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ പോലീസ് മേധാവിയുടെ നിർദേശം. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

സമീപകാലത്ത് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരേ അതിക്രമങ്ങൾ വർധിച്ച സാചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പുതിയ സർക്കുലർ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു.

അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിർദേശം നൽകി.

അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാർക്കും ഡിഐജിമാർക്കും നിർദേശം നൽകി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോർട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

ആരോഗ്യപ്രവർത്തകർക്ക് നേരേയുള്ള അതിക്രമങ്ങളിൽ ഡിജിപി നേരിട്ട് ഇടപെടണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിജിപിയുടെ സർക്കുലർ.