കാലിലെ വ്രണം പഴുത്ത് ദുർഗന്ധം; ആറളം ഫാമില്‍ ആനയ്ക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി

കണ്ണൂര്‍: ആറളം ഫാമില്‍ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കില്‍ ചീങ്കണ്ണിപ്പുഴയില്‍ കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടു തന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്ക്യു ടീം ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആക്ഷേപം. അവശ നിലയിലായ ആന ഇന്ന് ഉച്ചയോടെ തിരികെ കാട്ടിലേക്ക് കയറി. വാര്‍ത്ത പുറത്തുവന്നതോടെ ഡോക്ടര്‍ ഉള്‍പ്പടെയുള്ള സംഘം കേളകം വനമേഖലയില്‍ ആനയെ തിരഞ്ഞ് ചെന്നെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.