ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴ: കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടം ദീർഘനാളുകളായി ഉപയോ​ഗിക്കുന്നില്ല. മുൻപ് പല തവണ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടമാണ് ഇത്. കെട്ടിടത്തിന് പിന്നിലായി മാലിന്യം സൂക്ഷിച്ചിരുന്ന മുറിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

മുൻപ് ഈ കെട്ടിടത്തിൽ ഒരു ഡോക്ടർ താമസിച്ചിരുന്നു. മെഡിക്കൽ പഠനാവശ്യങ്ങൾക്കായി ഉപയോ​ഗിച്ചിരുന്ന അസ്ഥികൂടമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം ദുരൂഹത നീക്കാൻ വിശദമായ ശാസ്ത്രീയ പരിശോധനയും നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.