സ്കൂൾതുറക്കൽ; മുഖ്യമന്ത്രി ആലോചിച്ചത് ആരോഗ്യവകുപ്പിനോട് മാത്രം; തീരുമാനം വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. ആരോഗ്യ വകുപ്പിനോട് മാത്രം ആലോചിച്ചാണ് തീരുമാനം. നവംബര്‍ ഒന്നു മുതല്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്.

കൊറോണ ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. ഏകാധിപതിയായ മുഖ്യമന്ത്രിയെടുത്ത തീരുമാനം ഏറ്റുപാടുകയല്ലാതെ പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവ്യത്തിയില്ല.

രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേര്‍ന്നപ്പോഴും സ്കൂള്‍ തുറക്കല്‍ എന്ന വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നില്ല. സ്കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം ചര്‍ച്ചയായിരിക്കുകയാണ്.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.