ചന്ദ്രിക കള്ളപ്പണക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. കൂടുതൽ സാവകാശം വേണമെന്ന് ഇ ഡി യെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ഹർജിയിൽ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിട്ടുണ്ട്.

കള്ളപ്പണക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇബ്രാഹിംകുഞ്ഞിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ തീർപ്പ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.