ഉറ്റുനോക്കി രാജ്യം; പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരുമോയെന്ന് ഇന്ന് അറിയാം: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ന്യൂഡെൽഹി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്ന് ഇന്നറിയാം. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. കൊറോണ വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.

പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും. നിലവില്‍ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ വലിയ തീരുമാനം സർക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചനകള്‍. എന്നാല്‍ ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതെനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. പക്ഷെ എതിര്‍പ്പ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമെന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്.

കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്.

യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊറോണ ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും.