രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുന്നു; ഡ്രൈവിങ്ങ് ടെസ്റ്റ് എണ്ണവും ദിവസവും കൂടുന്നു

തിരുവനന്തപുരം: കൊറോണ കാരണം നീണ്ടുപോയ ഡ്രൈവിങ് ടെസ്റ്റുകൾ ശനിയാഴ്ചകൂടി നടത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. നിരവധി പേരുടെ ലേർനേഴ്സ് ലൈസൻസിൻ്റെ കാലാവധി അവസാനിക്കാൻ പോകുന്ന സാഹചര്യത്തിലാണ് നടപടി.

ഓരോ ആർ.ടി. ഓഫീസ് പരിധിയിലും 700 മുതൽ 2,000 വരെ ലേണേഴ്സുകളുടെ കാലാവധി 30-ന് അവസാനിക്കുകയാണ്. കൊറോണ കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല.

ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്സുകൾക്ക് കേന്ദ്രസർക്കാർ 2021 സെപ്റ്റംബർ 30 വരെ കാലാവധി നീട്ടിനൽകുകയായിരുന്നു. ഇനി കാലാവധി നീട്ടിനൽകില്ലെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകരുടെയെണ്ണം കൂടുതലായതിനാൽ പലർക്കും ടെസ്റ്റിനുള്ള തീയതിലഭിച്ചില്ല.

കൊറോണ നിയമങ്ങൾ പാലിക്കേണ്ടതിനാൽ പരിമിതമായ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തിയിരുന്നത്. നിലവിൽ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോൾ ആഴ്ചയിൽ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിർദേശം.

ലോക്ഡൗണിനുശേഷം ടെസ്റ്റുകൾ പുനരാരംഭിച്ചപ്പോൾ ദിവസേന ഒരു ആർ.ടി. ഓഫീസ് പരിധിയിൽ 60 ടെസ്റ്റുകളാണ് നടത്തിയിരുന്നത്. പിന്നീടിത് 90 ടെസ്റ്റുകളാക്കി ഉയർത്തി. കൊറോണയ്ക്ക് മുൻപ് ഒരുദിവസം 120 മുതൽ 180 ടെസ്റ്റുകൾവരെ ഒരുകേന്ദ്രത്തിൽ നടത്തിയിരുന്നു.