നീതിക്കായി വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിന്; മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം

പാലക്കാട്: നീണ്ട ഒരിടവേളക്ക് ശേഷം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ ഇന്ന് ഏകദിന നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവര്‍ പറയുന്നു. രാവിലെ പത്തിന് തുടങ്ങുന്ന ഏകദിന നിരാഹാര സമരം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്യും.

ഉദ്യോഗസ്ഥര്‍ക്കെതരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. നിലവിലെ സിബിഐ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.