ഗുരുവായൂരിൽ കാർ നടയ്ക്കു മുന്നിൽ കൊണ്ടുവരാൻ മോഹൻലാലിന് ഗേറ്റ് തുറന്നു കൊടുത്തു; സെക്യൂരിറ്റിക്കാർക്ക് ​ കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.

അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. കഴിഞ്ഞ ദിവസം വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് അലങ്കാരങ്ങൾ നടത്തിയതിന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് അഡ്മിനിസ്ട്രേറ്റർ സെക്യൂരിറ്റി ജീവനക്കാരോട് വിശദീകരണം തേടിയതെന്നാണ് സൂചന.