തിരുവനന്തപുരത്ത് വാനര സംഘവും തെരുവുനായ്ക്കളും ഏറ്റുമുട്ടി; ചോര വാർന്ന് അന്ത്യം

തിരുവനന്തപുരം: മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും ഏറ്റുമുട്ടി. ഒരു കുരങ്ങും തെരുവു നായയും ചത്തു. ചോര വാർന്നാണ് പട്ടിയും കുരങ്ങും ചത്തത്. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂലമണ്‍ വിഴവൂര്‍ ഭാഗത്താണ് സംഭവം.

ലോക്ഡൗൺ കാലത്ത് തെരുവ നായ്ക്കളും കുരങ്ങുകളും പ്രദേശത്ത് ഏറെ പെരുകിയിട്ടുണ്ട്. ഇവിടെ പലപ്പോഴും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി വലിയ പരിക്കുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ചത്തുവീഴുന്നത് ആദ്യമായാണ്. ജഡങ്ങള്‍ വന്യജീവി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുഴിച്ചുമൂടി.

മുക്കുന്നിമലയുടെ താഴ്‌വാരമായ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഒരിടവേളയ്ക്കു ശേഷം വാനരശല്യം രൂക്ഷമായിരിക്കുകയാണ്. കൃഷി, വീട്ടു സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും കുരങ്ങുകള്‍ ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. തരം കിട്ടിയാൽ കുട്ടികളെയും കുരങ്ങുകൾ ആക്രമിക്കും.