പിന്തിരപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കരുത്; സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര സമരത്തോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും നമ്മുക്ക് പരിശോധിക്കേണ്ടി വരും എന്നാല്‍ അതിനെ മഹത്വവത്കരിക്കാതിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിസി കാര്യങ്ങള്‍ വിശദീകരിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതില്‍ നിലപാട് വ്യക്തമാണ്.

സര്‍വകലാശാല ഫലപ്രദമായ നടപടി ഇപ്പോള്‍ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെ എസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാര്‍ശയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കും. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.