സ്വര്‍ണകടകളിലെ പരിശോധന; മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് സ്വര്‍ണവ്യാപാരികള്‍

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ വ്യാപാരികള്‍. മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധപ്രഖ്യാപനമാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു.

സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജി എസ് ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയും മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞിരുന്നു.