സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നത്: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിനകത്ത് ആര്‍എസ്‌എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയാകുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം – ആര്‍എസ്‌എസ് രഹസ്യ ബന്ധത്തിന്റെ തെളിവാണെന്നും സുധാകരന്‍ ആരോപിച്ചു.

ഇടതുപക്ഷ ഗവണ്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനി രാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.