ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് എല്ലാവരും മനസിലാക്കണം; ഉമ്മൻ ചാണ്ടിയെ വിഡി സതീശൻ കണ്ടതിനെ അഭിനന്ദിച്ച് പിജെ കുര്യൻ

പത്തനംതിട്ട : ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി ഭവനത്തിൽ എത്തി വിഡി സതീശൻ കണ്ട് ചർച്ച നടത്തിയതിനെ അഭിനന്ദിച്ച് പിജെ കുര്യൻ. കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രതിഷേധം പരസ്യമാക്കുന്നതിനടെയാണ് ഉമ്മൻ ചാണ്ടിയെ കണ്ട് സതീശൻ ചർച്ച നടത്തിയത്. ഇത് നല്ല തുടക്കമാണെന്നും മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കാമെന്നും പിജെ കുര്യൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രമേശും ഉമ്മൻ ചാണ്ടിയും സീനിയർ നേതാക്കളാണെന്ന് വസ്തുത നിഷേധിക്കുന്നില്ല. ആ യാഥാർത്ഥ്യ അംഗീകരിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രവർത്തിക്കും. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.

പാർട്ടിയാണ് ഒന്നാമത് ഗ്രൂപ്പ് രണ്ടാമതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷെ ഒന്നും രണ്ടും മൂന്നും എല്ലാം പാർട്ടിയാണെന്ന് പറയേണ്ടത് രാജ്യത്തോട് തന്നെയുള്ള ഉത്തരവാദിത്തമാണെന്നും പിജെ കുര്യൻ കുറിക്കുന്നു.

പിജെ കുര്യന്റെ കുറിപ്പിങ്ങനെ…

നല്ല തുടക്കം… പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശന്‍ ശ്രീ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെപിസിസി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

എന്നാല്‍ കോൺഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാന്‍ പാടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് എല്ലാവരും മനസിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം.

എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന് പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യം. ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് പാര്‍ട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.