കുർബാന പരിഷ്കരണം ; ഇടയലേഖനം പളളികളിൽ വായിച്ചു ; ചില പളളികളിൽ പ്രതിഷേധം

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ സഭാതലവൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‌ഞ്ചേരിയുടെ ഇടയലേഖനം ഇന്ന് പളളികളില്‍ വായിച്ചു. സിനഡ് വിഷയം ചര്‍ച്ച ചെയ്തെന്ന് ഇടയലേഖനം പറയുന്നു. ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പാപ്പയാണ് എടുക്കേണ്ടതെന്ന് ഇടയലേഖനം പറയുന്നു.
ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല.

വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നു.
എന്നാല്‍ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികർ അവരുടെ പളളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം- അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇടയലേഖന വായന വിശ്വാസികള്‍ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാന്‍ അനുവദിച്ചില്ല. പള്ളിക്കുള്ളില്‍ പ്രതിഷേധം നടന്നു.
നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം.

ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സര്‍ക്കുലര്‍ വായിക്കില്ലെന്നാണ് സൂചന. കുര്‍ബാന ക്രമം പരിഷ്കരിക്കാനുളള സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നല്‍കിയ സാഹചര്യത്തില്‍ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ നിലപാട്.

സിനഡ് തീരുമാനം അംഗീകരിക്കുന്ന അതിരൂപതയിലെ വൈദികര്‍ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയുടെ കീഴിലുളള മറ്റ് അതിരൂപതകളിലും ഇടയലേഖനം വായിക്കുന്നുണ്ട്. സിനഡ് പുതുക്കിയ കുര്‍ബാന രീതിയില്‍ ആദ്യഭാഗം വിശ്വാസികള്‍ക്ക് നേരെയും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും ആണ് നടത്തുക. നവംബര്‍ 28മുതല്‍ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിര്‍ദ്ദേശം. എന്നാല്‍ മുഴുവന്‍ സമയവും ജനാഭിമുഖ കുര്‍ബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.