പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവയിറങ്ങി; പോത്തിനെ കടിച്ചുകൊന്നു

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെ കടുവ ആക്രമിച്ച് കൊന്നു. കടുവാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു തോണക്കരയുടെ പോത്താണ് ആക്രമണത്തില്‍ ചത്തത്.

കഴിഞ്ഞ ദിവസം കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള കടുവയാണെന്ന് സ്ഥിരീകരിച്ചു. വനത്തോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. 25ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.