സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം പൂർണമായി അവസാനിപ്പിക്കണമെന്ന് ശമ്പള കമീഷൻ

തിരുവനന്തപുരം: സര്‍വിസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന സംവിധാനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് 11ാം ശമ്പള കമീഷന്‍ ശുപാര്‍ശ ചെയ്തു. അതേസമയം സാമ്പത്തിക ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച്‌ നല്‍കണമെന്നും എക്സ്ഗ്രേഷ്യ ഉയര്‍ത്തണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

ആശ്രിതനിയമനം ഭരണഘടനയിലെ മൗലികാവകാശത്തില്‍ പെട്ട ആര്‍ട്ടിക്കിള്‍ 16 ൻ്റെ അന്തസ്സത്ത ലംഘിക്കുകയും സര്‍വിസ് കാര്യക്ഷമതയില്‍ ഇടിവ് വരുത്തുകയും ചെയ്യുന്നു. പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുവഴി അവസരം കുറയുന്നു. സര്‍ക്കാര്‍ ജോലി പാരമ്പര്യമായി നല്‍കുന്നത് അനൗചിത്യമാണ്. നിരവധി വകുപ്പുകളില്‍ ആകെ നിയമനത്തിൻ്റെ 15 ശതമാനത്തോളം ആശ്രിത നിയമനമായി മാറുന്നതും കമീഷന്‍ ചൂണ്ടിക്കാട്ടി.

മറ്റ് ശുപാര്‍ശകള്‍;

സര്‍വിസില്‍ പ്രവേശിക്കുമ്പോള്‍ ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങും പിന്നീട് ഇന്‍ സര്‍വിസ് ട്രെയിനിങ്ങും നല്‍കണം.
വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ബോര്‍ഡ് വേണം. പൊതുജന സേവനം മികച്ചതാക്കാന്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കണം. ബജറ്റില്‍ ഫണ്ട് അനുവദിക്കണം.
സേവനാവകാശ നിയമം നടപ്പാക്കാന്‍ ചീഫ് കമീഷനെ നിയമിക്കണം.

കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ഓഫിസുകളില്‍ നിലവിലുള്ള ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോണ്ടാക്ട് ദാഫിസറായി നിയമിക്കണം
പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര്  വെച്ച ബാഡ്ജ് ധരിക്കണം.
ഓരോ വകുപ്പിന്‍റെയും ഏജന്‍സിയുടെയും ലക്ഷ്യങ്ങളും പ്രവൃത്തികളും ചുമതലകളും സ്വതന്ത്രമായി പരിശോധിക്കാന്‍ സിവില്‍ സര്‍വിസ് റിവ്യൂ മിഷന്‍ രൂപവത്കരിക്കണം.

സത്ഭരണത്തിന് (ഗുഡ് ഗവേര്‍ണന്‍സ്) ഒരു തിങ്ക് ടാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ഇ-ഗവേണന്‍സ് ഉള്‍പ്പെടെ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ആസൂത്രണ ബോര്‍ഡിന് സമാനമായി ഗുഡ് ഗവേര്‍ണന്‍സ് ബോര്‍ഡ് രൂപവത്കരിക്കണം.
സഹകരണ ഓഡിറ്റ് ഘട്ടംഘട്ടമായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെ ഏല്‍പിക്കണം. പത്ത് വര്‍ഷം കൊണ്ട് മാറ്റം പൂര്‍ണമാക്കണം.

ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസി, പ്യൂണ്‍, ഓഫിസ് അറ്റന്‍റന്‍റ് തുടങ്ങിയ തസ്തികകളിലേക്കുള്ള പുതിയ നിയമനം ആവശ്യകത നോക്കി മാത്രമേ നടത്താവൂ. അപേക്ഷയുടെ ആദ്യഘട്ടത്തില്‍ തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റഡ് കോപ്പിയു വേണമെന്ന നിലപാട് വകുപ്പുകള്‍ പുനഃപരിശോധിക്കണം.
സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നല്‍കണം.