വിസ്മയ കേസ്; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി

കൊല്ലം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇന്ന് വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.

ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.