സംസ്ഥാനത്തേക്ക് മാരക മയക്കുമരുന്ന് എംഡിഎംഎ പ്രധാനമായും ചെന്നൈ ട്രിപ്ലിക്കെയിനിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് പാർട്ടി ഡ്രഗ് ആയ മാരക മയക്കുമരുന്ന് എംഡിഎംഎ പ്രധാനമായും എത്തുന്നത് ചെന്നൈ ട്രിപ്ലിക്കെയിനിൽ നിന്ന്. ഡാർക്ക് വെബ് വഴി രാജ്യത്തിന് പുറത്തുനിന്ന് കൂറിയറായും ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് ചെറിയ അളവിലും എംഡിഎംഎ എത്താറുണ്ട്. എന്നാൽ ട്രിപ്ലിക്കെയിനിൽ നടക്കുന്നത് വമ്പൻ കച്ചവടങ്ങളാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് എംഡിഎംഎ ഒഴുകുന്നുണ്ട്.

ചെന്നൈ കോർപ്പറേഷൻ പരിധിയിലെ കടലോര മേഖലയാണ് ട്രിപ്ലിക്കെയിൻ. മറീന ബീച്ചിനോട് ചേർന്നുകിടക്കുന്ന പ്രദേശത്തൂടെ നദിയും ഒഴുകുന്നുണ്ട്. ചെന്നൈ നഗരത്തിന്റെ പഴയ മേഖല. ഇടുങ്ങിയ വഴികളും തെരുവുകളും നിറഞ്ഞ പ്രദേശം. ട്രിപ്ലിക്കെയിന് നടുവിലുള്ള കോളനികളിൽ മയക്കുമരുന്ന് കച്ചവടം, മോഷണം, ഗുണ്ടായിസം എന്നിവയുമായി കഴിയുന്നവർ നിരവധിയാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു.

കോളനിക്കകത്ത് കയറിയാൽ പുറത്തു നിന്നെത്തുന്നവർക്ക് വഴിതെറ്റും. വീതിയില്ലാത്ത നിരവധി ഇടറോഡുകൾ അടങ്ങിയ പ്രദേശമാണ് കോളനിയെന്ന് ഇവിടെ രഹസ്യ ഓപ്പറേഷന്റെ ഭാഗമായി തങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.