പെൺകുട്ടികളെ കെണിയിലാക്കാൻ വൈദികരെന്ന വ്യാജേന ഫോൺ കോളുകൾ ; ജാഗ്രത പാലിക്കണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കെണിയില്‍പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈദികരുടെ വ്യാജ പേരുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

വൈദികരുടെ പേരില്‍ ഫോണ്‍ ചെയ്ത് പാല രൂപതയ്ക്ക് കീഴിലുള്ള പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാല രൂപത ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി സര്‍ക്കുലര്‍ ഇറക്കിയത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിൻ്റെ സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനും വിശ്വാസികളുടെ വീടുകളില്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദേശ രാജ്യത്തേക്ക് പോയ വൈദികനാണെന്ന് പറഞ്ഞാണ് ഫോണ്‍ വിളികള്‍. ജനപ്രതിനിധികളെ വിളിച്ച്‌ റിസര്‍ച്ച്‌ ആവശ്യത്തിനായി രൂപതയിലെ പെണ്‍കുട്ടികളുടെ നമ്പരുകള്‍ വാങ്ങിയാണ് തട്ടിപ്പ്. പള്ളിയുടെ പേരും വൈദികന്‍റെ പേരും കൃത്യമായി പറയുന്നതിനാല്‍ ജനപ്രതിനിധികള്‍ക്കും സംശയം തോന്നാറില്ല.

ശബ്ദ വ്യത്യാസത്തിനും കൃത്യമായ മറുപടിയും നല്‍കും. ഇങ്ങനെ പലര്‍ക്കും ഫോണ്‍ കോളുകള്‍ വരികയും മോശമായി സംസാരിക്കുകയും ചെയ്തതോടെയാണ് രൂപതയ്ക്ക് കീഴിലുള്ള പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത സര്‍ക്കുലര്‍ ഇറക്കിയത്.

സർക്കുലർ പൂർണ്ണരൂപത്തിൽ

” നമ്മുടെ കുടുംബങ്ങളുടെ സുതാര്യത ശ്രദ്ധയിൽപ്പെടുത്തേണ്ട ഒരു പ്രധാന കാര്യം അറിയിക്കട്ടെ. നമ്മുടെ പെൺകുട്ടികളെ കെണിയിൽ പെടുത്താൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും രംഗത്തുള്ളതയി വിവരം അറിയാമല്ലോ. അടുത്തകാലത്തായി കണ്ടുവരുന്ന തന്ത്രം ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന നിലയിൽ ഇടവകയിൽ കൂടുതൽ അംഗീകരിക്കുന്ന സ്ത്രീകളും പ്രത്യേകിച്ചും പ്രാദേശിക ജനപ്രതി നിധികളെ ഫോൺ വിളിക്കുകയും വിളിക്കുമ്പോൾ താൻ മുമ്പ് ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന ആളുകൾക്ക് സുപരിചിനായ വികാരിയുടെ പേരും പറയുകയും ചെയ്യും.

വേറെ ചിലപ്പോൾ താൻ അവിടെ ഉണ്ടായിരുന്ന കൊച്ചച്ചൻ ആണെന്നും മനസിലായി എന്നും ചോദിക്കും എന്നിട്ട് അവരെ കൊണ്ട് തന്നെ ഒരു പേരു പറയുകയും അത് വിൽക്കുന്ന ആൾ സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്യും.

അടുത്ത ഘട്ടമായി താൻ ജർമനിയിൽ/ വിദേശ രാജ്യത്തേക്ക് പെട്ടന്ന് ഏതാനും പേരോട് ഒപ്പം പോന്നതാണെന്നും നാളെ ഒരു പേപ്പർ അവതരിപ്പിക്കാൻ ഉണ്ടെന്നും അതിന് ചെറുപ്പക്കാരായ പഠനം നടത്തുന്ന ഏതാനും പെൺകുട്ടികളുടെ പേര് വിവരങ്ങൾ വേണമെന്നും പെട്ടെന്ന് തന്നെ വേണമെന്നും പറയുന്നു. അവരെ അഞ്ചുമിനിട്ടിനു ശേഷം താൻ തന്നെ വിളിച്ച് സംസാരിക്കുമെന്നും തിരക്ക് അഭിനയിച്ച് അറിയിക്കുന്നു. സത്യസന്ധതയും, മാതൃ പുത്രി ബന്ധം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ ആണെന്നും പറയുന്നു.

തങ്ങളോട് സംസാരിക്കുന്നു എന്ന് പറയുന്ന വൈദികൻ്റെ ശബ്ദം ഇതല്ലല്ലോ എന്ന് ചോദിച്ചാൽ ജർമനി/ വിദേശം അവിടുത്തെ തണുപ്പ്/ മഞ്ഞ് കാരണമാണ് ശബ്ദ വ്യത്യാസം എന്ന് സ്ഥാപിക്കും.

തുടർന്ന് പെൺകുട്ടികളുമായി സംസാരിച്ച് കുറച്ച് കഴിയുമ്പോൾ വിഷയവും ഭാഷ ശൈലിയും അപ്പാടെ മാറുന്നു. ഇതുപോലെയുള്ള ചതികുഴികൾ വിവിധ രൂപഭാവങ്ങളിൽ ഇന്ന് സർവ്വസാധാരണമായി കഴിഞ്ഞു.

ഇത്തരം കെണിയിൽ പെടാതെ നമ്മുടെ ഇടവകയിലെ കുടുംബങ്ങളെ ജാഗ്രതയിലായിരുക്കുവൻ വേണ്ട മുന്നറിയിപ്പ് ബഹു. അച്ചൻ എല്ലാ കുടുംബങ്ങൾക്കും എത്രയും വേഗം നൽകുമല്ലോ. – ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിക്കുമല്ലോ