ജീപ്പിൽ നിന്നും ചന്ദനതടികൾ;ആദിവാസി യുവാവിനെ അറസ്റ്റുചെയ്തു; ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

കൽപ്പറ്റ: മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. കാടംകൊല്ലി കോളനിയിലെ സുബാഷിന്‍റെ ജീപ്പിൽ നിന്നാണ് ചന്ദനതടികൾ കണ്ടെത്തിയത്.

വനംവകുപ്പ് കള്ളകേസില്‍ കുടുക്കിയാണ് സുബാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് സുബാഷിനോടുള്ള വൈരാഗ്യത്തിൽ ചന്ദനതടികൾ ജീപ്പിൽ കൊണ്ടുവച്ചതാണെന്നാണ് ആരോപണം. ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് മുറിച്ച ചന്ദനമര തടികളാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

ചന്ദന തടികളും ജീപ്പും കസ്റ്റഡിയിലെടുത്തു. സുബാഷിനെ വിശദമായി ചോദ്യം ചെയ്ത് വിട്ടയക്കും. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ തുട‌ർ നടപടികൾ സ്വീകരിക്കൂയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.