കിറ്റെക്‌സില്‍ കൃഷി വകുപ്പിൻ്റെയും മലിനീകരണ നിയന്ത്രണബോര്‍ഡിൻ്റെയും പരിശോധന

കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സില്‍ കൃഷി വകുപ്പിൻ്റെയും മലിനീകരണ നിയന്ത്രണബോര്‍ഡിൻ്റെയും പരിശോധന. ഇത് പതിമൂന്നാം തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. ഇതിനെതിരേ കിറ്റക്സ് മാനേജ്മെൻറ് രംഗത്തെത്തി.

മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാണെന്ന് കിറ്റെക്‌സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്നും കേരളത്തിലെ കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും എംഡി സാബു എം ജേക്കബ് പറഞ്ഞു.

കിറ്റെക്‌സില്‍ തുടര്‍ച്ചയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധന നടത്തി വീഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വ്യവസായം കേരളത്തില്‍ നിന്ന് മാറ്റുകയാണെന്ന കിറ്റെക്‌സിന്റെ തീരുമാനമുണ്ടായത്. തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവില്‍ കിറ്റെക്‌സില്‍ മുന്നറിയിപ്പോ മറ്റോ ഇല്ലാതെ പരിശോധന നടത്തില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.