ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെട്ട മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ

ന്യൂഡെൽഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ കേരളം പിൻവലിച്ചതായി റിപ്പോർട്ട്. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 ക്രിമിനൽ കേസുകളും, ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും, കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്ന ക്രിമിനൽ കേസ്സുകൾ പിൻവലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിൻവലിച്ച കേസുകളുടെ വിശദശാംശങ്ങൾ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ നടപടികൾ സംബന്ധിച്ച വിശദാംശങ്ങളും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എംപി മാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ 170 കേസുകളുടെ വിചാരണയാണ് നിലവിൽ പൂർത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരിൽ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോൺഫെറൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിൽ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അഭിഭാഷകനായ ടിജിഎൻ നായരാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.