വാച്ച് ടവറിൽ താമസം, ഭക്ഷണം; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാലംഗ സംഘം

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തി വയനാട് പുല്‍പ്പള്ളിയില്‍ നാലംഗ സംഘത്തിന്‍റെ തട്ടിപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ വെട്ടത്തൂരിലെ വാച്ച്‌ ടവറില്‍ നാല് ദിവസം താമസിച്ചവരെ കണ്ടെത്താന്‍ പുല്‍പ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

സൗജന്യ താമസ സൗകര്യത്തിന് പുറമേ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വനപാലകര്‍ എത്തിച്ചു നല്‍കിയിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച്‌ ടവറില്‍ കഴിഞ്ഞ ജൂലൈ 25 മുതല്‍ 29 വരെയാണ് നാലംഗ സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും ഉന്നത ബന്ധങ്ങളുണ്ടെന്നും പറഞ്ഞാണ് എല്ലാ ആനുകൂല്യങ്ങളും പറ്റിയത്.

അപരിചിതരായ നാല് പേര്‍ വനത്തിലെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതിന് മുൻപേ സംഘം വയനാട് കടന്നിരുന്നു. കുപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച്‌ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നേരത്തെ ബത്തേരി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡിലെ വിലാസത്തില്‍ അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. 30 വയസില്‍ താഴെ പ്രായമുള്ളവരാണ് പ്രതികള്‍. പട്ടാളത്തില്‍ മേജറാണെന്നും വിവിധ അന്വേഷണങ്ങള്‍ക്കായി എത്തിയതാണെന്നും ഉദ്യോഗസ്ഥരെ സംഘം തെറ്റിദ്ധരിപ്പിച്ചു. നിരവധി ഫയലുകളും ഇവരുടെ പക്കലുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാരാണ് തട്ടിപ്പ് സംഘമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ഓഫിസിലുള്ളവര്‍ ജില്ലയില്‍ എത്തുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കണമെന്നാണ്. എന്നാല്‍ യാതൊരു വിധ അന്വേഷണവും നടത്താതെയാണ് വനം വകുപ്പ് ഇവര്‍ക്ക് താമസ സൗകര്യത്തിന് അനുമതി നല്‍കിയത്. ചെറുമരങ്ങള്‍ മുറിച്ച്‌ തോടിന് കുറുകെ പാലം കെട്ടിയതിന് വനം വകുപ്പും ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.