ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും; എൻഐഎ

കൊച്ചി: ‍ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു. കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നില്‍.

സുരേഷ് രാജിനെ പെന്റാ മേനകയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം, തമിഴ്നാട്ടില്‍ പഴയ എൽടിടിഇ സംഘങ്ങള്‍ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക് – ശ്രീലങ്ക ലഹരി കോറിഡോര്‍ നിയന്ത്രിക്കുന്നത് ഇവരാണ്.

ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, തമിഴ്നാട് തീരങ്ങള്‍, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകള്‍ എന്നിവയാണ് സംഘത്തിന്റെ സ്വാധീന മേഖല. മാഫിയയെ നിയന്ത്രിക്കുന്നത് പാക് പൗരനാണ്. ഇയാളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചതായും എന്‍ഐഎ വ്യക്തമാക്കി.