2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തിക ലക്ഷ്യമായിരിക്കണം: സോണിയ ഗാന്ധി

ന്യൂഡെൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു.

പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർട്ടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.

സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊറോണ മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു.

ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിർദ്ദേശം. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിൻ, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.