റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ മാല കവര്‍ന്നു

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കഴുത്തിലെ മാല കവര്‍ന്നു. മുരുക്കുംപുഴ റെയില്‍വെ സ്റ്റേഷനിലെ റെയില്‍വേ പോയിന്‍റ്​സ്മാനായ​ ജലജകുമാരി ( 45 )യെയാണ് ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നത്. ചൊവാഴ്ച രാത്രി 11.30നാണ് സംഭവം. ഈ സമയം കടന്നുപോയ ഗുരുവായൂര്‍ എക്സ്പ്രസിന് ഫ്‌ളാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം.

റെയിൽവേ സ്റ്റേഷന് എതിര്‍വശത്ത് നിന്ന് ട്രെയിനിന് കൊടി കാണിക്കുന്നതിനിടെ പിന്നിലൂടെ വന്ന അക്രമി വെട്ടുകത്തി വീശി കഴുത്തിലെ മാല പൊട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ ജലജകുമാരിയെ അക്രമി വെട്ടുകയും പ്ലാറ്റ്ഫോമില്‍ നിന്നും പാളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്തുകയും ചെയ്തത്.

റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവീണ യുവതി ചാടി എഴുന്നേല്‍ക്കുന്നതിനിടയില്‍ മോഷ്ടാവ് ഇരുളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ മാലയുടെ ചെറിയൊരു ഭാഗം സംഭവ സ്ഥലത്ത് നിന്ന് കിട്ടി. ട്രാക്കിലേക്ക് വീണ യുവതിയുടെ കൈ ഒടിയുകയും പാലത്തില്‍ ഇടിച്ച്‌ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ പേട്ട റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ കടന്നുപോകുന്ന സമയത്തായതിനാല്‍ എതിര്‍ വശത്തു നിന്ന സ്റ്റേഷന്‍മാസ്റ്ററും സംഭവം കണ്ടില്ല. ഇരുട്ടില്‍ പതിഞ്ഞിരുന്ന് ട്രെയിന്‍ കടന്നുപോയ സമയത്തായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ മുമ്പും ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടായതിനെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് ഉള്‍പ്പെടെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. മംഗലപുരം പൊലീസും ആര്‍.പി.എഫും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.