വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി : വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ , ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.

കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്. ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി.

വീട്ടമ്മയെ വിളിച്ചതിൽ 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 20 പേരെയാണ് ഇന്നലെ പോലീസ് വിളിച്ചത്. പലർക്കും സംഭവം ഓർമയില്ലെന്നാണ് പോലീസിനോട് പറഞ്ഞതെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്.

എട്ടുമാസം മുമ്പ് ഇവർ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.