എകെജി സെൻ്ററിൽ ചെങ്കൊടിയുടെ സമീപത്തായി അതേ ഉയരത്തിൽ ദേശീയ പതാക ഉയർത്തിയെന്ന് ആക്ഷേപം; ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ സംസ്ഥാനങ്ങൾ ഭരിച്ച സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം അകലെയാണെന്ന വാദവുമായി ഏഴര പതിറ്റാണ്ട് സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ വിവിധ സംസ്ഥാനങ്ങൾ ഭരിച്ച സിപിഎം സ്വാതന്ത്ര്യദിനാഘോഷം പാർട്ടി പരിപാടിയായി ഏറ്റെടുത്ത് ആഘോഷിച്ചു. അതിനിടെ എകെജി സെൻ്ററിൽ ചെങ്കൊടിയുടെ സമീപത്തായി അതേ ഉയരത്തിൽ ദേശീയ പതാക ഉയർത്തിയെന്നത് വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. സംഭവത്തിൽ സിപിഎമ്മിന് എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് ശബരീനാഥൻ ആവശ്യപ്പെട്ടു.

ശബരീനാഥൻ്റെ കുറിപ്പ് ഇങ്ങനെ;

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. National Flag Code 2.2 (viii) കൃത്യമായി പറയുന്നത് “no other flag or bunting should be placed higher than or above or side by side with the National Flag”

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിന് എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.

സിപിഎമ്മിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷം

സിപിഎം പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ എ.കെ സെന്ററിൽ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. പാർട്ടി നേതാക്കളായ എം വിജയകുമാർ, പി.കെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ചു.

കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയർത്തി. സമാനമായി മറ്റി ജില്ലകളിലും ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി. സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ പതാക ഉയർത്തി.

സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാൻ സിപിഎം വിശദീകരണം

സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാൻ പാർട്ടി തയ്യാറായിരുന്നില്ല. ‘ദേശീയതാവാദം’ ആർഎസ്എസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്, അതിനെ പ്രതിരോധിക്കാൻ സ്വാതന്ത്ര്യദിനാഘോഷം നടത്താനും സ്വാതന്ത്ര്യസമരത്തിൽ പാർട്ടിയുടെ പങ്ക് വിശദീകരിച്ച് പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചതെന്നാണ് ഇതെക്കുറിച്ച് കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

ഇതിനൊപ്പം, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തതും ജനാധിപത്യ മതേതര ഇന്ത്യയെന്ന കാഴ്ചപ്പാടിനെ തകർക്കുകയും ചെയ്യുന്ന ആർഎസ്എസിനെ തുറന്നുകാട്ടുകയും ചെയ്യണമെന്നാണ് സിപിഎമ്മിൻ്റെ പുതിയ വാദം.