കോട്ടയത്ത് വീട്ടമ്മയുടെ നമ്പര്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈഗിംക തൊഴിലാളിയുടേതെന്ന രീതിയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ തുടര്‍ന്ന് തയ്യല്‍ത്തൊഴിലാലി കൂടിയായ വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

”കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല,” മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം വാകത്താനം സ്വദേശിയായ വീട്ടമ്മയുടെ മൊബൈല്‍ നമ്പറാണ് തെറ്റായ രീതില്‍ സാമൂഹികവിരുദ്ധര്‍ പ്രചരിപ്പിച്ചത്. ഇവരുടെ നമ്പര്‍ ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയായിരുന്നു. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സമൂഹ മാധ്യമത്തില്‍ ഇവര്‍ വീഡിയോ ഇട്ടു.

കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന ഇവര്‍ക്ക് നമ്പര്‍ മാറ്റുന്നത് ജോലിയെ ബാധിക്കുമെന്നതിനാല്‍ അതും സാധിച്ചിരുന്നില്ല. ദിവസവും അമ്പതോളം കോളുകളാണ് ഇവര്‍ക്ക് വന്നിരുന്നത്. നിരന്തരമുള്ള ഫോണ്‍ വിളികള്‍ വീട്ടമ്മയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.