കൈക്കൂലി പങ്കുവെക്കാൻ വാക്കി ടോക്കി; ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: അതിര്‍ത്തി ചെക് പോസ്ററുകളില്‍ കൈക്കൂലി പങ്കുവെക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാക്കി ടോക്കി ഉപയോഗിക്കുന്നുവെന്ന് വിജിലന്‍സ്. പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മൂന്ന് വാക്കി ടോക്കികള്‍ കണ്ടെത്തിയത്.

ഓപ്പറേഷന്‍ ബ്രഷ്ട് നിര്‍മൂലന്‍ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന. കൈക്കൂലി പങ്കുവെക്കാനും പിരിക്കാനുമായി വാക്കി ടോക്കി വരെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് മൂന്ന് വാക്കി ടോക്കികള്‍ പിടികൂടിയത്.

ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഉപയോഗിക്കുന്ന വാക്കി ടോക്കികള്‍ കൈക്കൂലി ഇടപാടിനു വേണ്ടിയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോള്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള മരത്തിന് ചുവട്ടില്‍ കുറേ പൊതികള്‍ വിജിലന്‍സ് സംഘം കണ്ടു. കൈക്കൂലി പണം പൊതിഞ്ഞിട്ടിരിക്കുകയായിരുന്നു.

കണ്ണൂര്‍, വയനാട്ടിലും തിരുവനന്തപുരത്തും ക്രമക്കേടുകല്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ വിട്ടയച്ച അമിതഭാരം കയറ്റിയ ലോറികള്‍ക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിഴയീടാക്കി.