കൊല്ലത്ത് വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തൊടിയൂർ സ്വദേശികളായ ദിലീപ്, ഷാനു, ശൂരനാട് സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വേങ്ങ ആറാട്ടുകുളം സ്വദേശിനി രാധാമണിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. രാധാമണിയും, മക്കളായ ശ്യാം, ശരത് എന്നിവരുമാണ് വീട്ടിലുള്ളത്. വാഹനങ്ങളിലെത്തിയ പ്രതികൾ വീടിന് നേരെ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ മുൻവാതിലും, ജനലുകളും തകർന്നു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും, വിരലടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ചെറുപ്പക്കാരാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇനിയും രണ്ട് പേർ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണ്.