മമ്മൂട്ടിയുടേയും കുടുംബാം​ഗങ്ങളുടേയും 40 ഏക്കർ സ്ഥലം പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടൻ മമ്മൂട്ടിയുടേയും കുടുംബാം​ഗങ്ങളുടേയും ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലം പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം സംരക്ഷിത വനമാണെന്നു പറഞ്ഞ് തിരിച്ചുപിടിക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ (സി‌എൽ‌എ) ശ്രമമാണ് താൽക്കാലികമായി തടഞ്ഞത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നും കോടതി നിർദേശിച്ചു.

ഈ വർഷം മാർച്ചിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാൻ സി‌എൽ‌എ ഉത്തരവിടുന്നത്. തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയൽ ചെയ്തത്. എന്നാൽ ഭൂമിയുടെ വിനിമയത്തിൽ സർക്കാർ ഉ​ദ്യോ​ഗസ്ഥരുടെ നടപടിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വകുപ്പു തല നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

1997ലാണ് കപാലി പിള്ള എന്നയാളിൽ നിന്നു മമ്മൂട്ടിയും കുടുംബവും 40 ഏക്കർ ഭൂമി വാങ്ങുന്നത്. 1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. എന്നാൽ, പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎൽഎയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 4 മാസം മുൻപു സിഎൽഎ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.