സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹർജിയില്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ചു.

1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്‌ട് പ്രകാരം കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഇഡി പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യം.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കുന്നതിന് പകരം ചട്ടങ്ങള്‍ മറികടന്ന് സമാന്തര അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം.

ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ നല്‍കിയ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.